HOT NEWS MALAYALAM

 0⃣1⃣ സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്തു വിവരവും വെളിപ്പെടുത്തണം: സുപ്രിം കോടതി
▶ സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് സുപ്രിം കോടതി. സ്വത്തിന്റെ ഉറവിടവും കാണിക്കണം.  ഭാര്യയുടെ സ്വത്ത് വെളിപെടുത്തണമെന്നത് നിര്‍ബന്ധമാക്കിയതിന് പുറമെയാണിത്. തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു.


ബസ് ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.
▶വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് കൈകൊണ്ടിട്ടുള്ളത്. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. അതിനാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ്ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യബസ്സുടമകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ടിക്കറ്റ് നിരക്ക് മിനിമം ഏഴില്‍ നിന്നും പത്താക്കണമെന്നും വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ഉയര്‍ത്തണമെന്നുമായിരുന്നു ബസ് സര്‍വീസ് സംഘടനകളുടെ ആവശ്യം. എന്നാല്‍, ടിക്കറ്റ് നിരക്ക് മിനിമം ഏഴില്‍ നിന്നും എട്ടാക്കി ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പക്ഷേ ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അനിശ്ചിതകാല ബസ് സമരം ആരംഭിച്ചിരിക്കുന്നത്.

0⃣3⃣ പരസ്യങ്ങള്‍ ഇനി ശല്യമാകില്ല; പുതിയ സംവിധാനവുമായി ഗൂഗിള്‍ ക്രോം
▶പരസ്യങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍ ക്രോം. ആഡ് ബ്ലോക്കര്‍ സംവിധാനം ഡിഫോള്‍ട്ടായി സെറ്റ് ചെയ്താകും ശല്യക്കാരായ പരസ്യങ്ങളെ കമ്പനി ഒഴിവാക്കുന്നത് . ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഗൂഗിള്‍ ക്രോം വൈസ് പ്രസിഡന്‍റ് രാഹുല്‍ റോയ് ചൌധരി പറഞ്ഞു.ഓണ്‍ലൈനില്‍ ശല്യക്കാരായ പരസ്യങ്ങളുടെയും പോപ്പ് അപ്പുകളുടെയും കാലം അവസാനിച്ചിരിക്കുന്നു. ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നതും ആവശ്യമില്ലാതെ വലിഞ്ഞ് കയറി വരുന്നതുമായ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ പോകുകയാണ് ഗൂഗിള്‍. അതിനായി ആഡ് ബ്ലോക്കര്‍ എന്ന സംവിധാനം അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ക്രോം ബ്രൌസറില്‍ ഡിഫോള്‍ട്ട് ആയി ആഡ് ബ്ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തിയാണ് ടെക് ലോകത്തെ വമ്പന്‍മാര്‍ ചരിത്രം സൃഷ്ടിക്കുന്നത്. ഇതോടെ ബ്രൌസറിന് വേഗത കൈവരുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്രൌസറില്‍ വന്നുപോകുന്ന ആനിമേറ്റഡ് ബാനര്‍, ആട്ടോമേറ്റഡ് പരസ്യ വീഡിയോ എന്നിവ നല്‍കുന്ന കമ്പനികളുടെ വെബ്സൈറ്റുകളുമായി ഗൂഗിള്‍ നേരിട്ട് ബന്ധപ്പെടുകയും തങ്ങളുടെ പരസ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്യു. 30 ദിവസത്തിനകം മാറ്റങ്ങള്‍ വരുത്താത്ത പക്ഷം ആ പരസ്യ കമ്പനിയെ ബ്ലോക് ചെയ്യുന്ന രീതിയിലാകും ആഡ് ബ്ലോക്കറിന്‍റെ പ്രവര്‍ത്തനം.

0⃣4⃣ 999 രൂപക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ഒരു വര്‍ഷത്തേക്ക്; ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്‍എന്‍എല്‍
▶രാജ്യത്ത് ടെലികോം രംഗത്ത് കിടമത്സരം ശക്തമാക്കിയ റിലയന്‍സ് ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍. ഒരു വര്‍ഷത്തെ കാലാവധി ലഭിക്കുന്ന പുതിയ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും നിലവിലുള്ളവരെ പിടിച്ചുനിര്‍ത്തുകയുമാണ് ദേശീയ ടെലികോം കമ്പനിയുടെ ലക്ഷ്യം.999 രൂപക്ക് വര്‍ഷം മുഴുവന്‍ ദിവസേന ഒരു ജിബി ഡാറ്റ എന്ന രീതിയില്‍ ലഭ്യമാക്കുന്നതാണ് ഓഫര്‍. ഇതിനൊപ്പം ആറു മാസത്തേക്ക് പരിധികളില്ലാതെ രാജ്യത്ത് എവിടെയും കോള്‍ ചെയ്യാനും കഴിയും. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ജമ്മു കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ രാജ്യത്ത് എല്ലായിടത്തും ഈ ഓഫര്‍ ലഭ്യമാണ്. നിലവില്‍ ജിയോ 999 രൂപക്ക് 90 ദിവസത്തേക്ക് 60 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുമ്പോള്‍ എയര്‍ടെല്‍ 90 ദിവസത്തേക്ക് 60 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് നല്‍കുന്നത്. ഇതാണ് ബിഎസ്എന്‍എല്‍ ഒരു വര്‍ഷത്തേക്ക് 365 ജിബി ഡാറ്റയും ആറു മാസത്തേക്ക് സൌജന്യ കോളുകളും എന്ന ഓഫറിലാക്കിയത്.

0⃣5⃣ 200 രൂപയുടെ നാണയം പുറത്തിറങ്ങി,ബുക്കിങ് തുടരുന്നു
▶സ്വാതന്ത്ര്യസമര സേനാനി താന്തിയാ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. ഇന്ത്യയില്‍ ആദ്യമായാണ് 200 രൂപയുടെ നാണയം അടിച്ചിറക്കിയത്.നാണയം ലഭിക്കണമെങ്കില്‍ നേരത്തെ ബുക്ക് ചെയ്യണം. കഴിഞ്ഞ ശനിയാഴ്ചയാണ് ബുക്ക് ചെയ്തവര്‍ക്ക് നാണയം കിട്ടിതുടങ്ങിയിട്ടുണ്ട്.

0⃣6⃣ ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെയും വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെയും പേടിക്കണം,മോദിയെ പരിഹസിച്ച് ഹാര്‍ദ്ദിക് പട്ടേല്‍.
▶പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടി പരിഹസിച്ച് ഹാര്‍ദ്ദിക് പട്ടേല്‍. ‘ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം – എന്നായിരുന്നു ഹാര്‍ദിക്കിന്‍റെ പ്രതികരണം.‘ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ് എങ്ങോട്ടു പോകേണ്ടത്’- ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.

0⃣7⃣ മൊബൈല്‍ ചൈനീസ് നിര്‍മിതമാണോ; പണികിട്ടുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍
▶ചൈനീസ് കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് അമേരിക്കന്‍ പൗരന്‍മാരോട് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി.  ZTE, ഹുവായ് എന്നീ കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് കമ്പനികള്‍ക്കെതിരായ ആരോപണം. എന്നാല്‍ അമേരിക്കയുടെ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് ചൈന തിരിച്ചടിച്ചു.യുഎസ് – ചൈന ബന്ധം നയതന്ത്ര തലത്തില്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ചില ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സിഐഎ, എന്‍എസ്എ, എഫ്ബിഐ തുടങ്ങിയ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വാദം.

0⃣8⃣ വിജിലിന്‍സ് മേധാവിയായി നിര്‍മല്‍ചന്ദ്ര അസ്താന ചുമതലയേറ്റു
▶സംസ്ഥാനത്തെ പുതിയ വിജിലിന്‍സ് ഡയറക്ടറായി ഡിജിപി നിര്‍മല്‍ചന്ദ്ര അസ്താന ചുമതലയേറ്റു . ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി നിര്‍വഹിച്ചു വരികയായിരുന്നു അസ്താന.പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റ തന്നെയായിരുന്നു വിജിലന്‍സ് മേധാവിയുടെ ചുമതലയും വഹിച്ചിരുന്നത്. ഇത് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഡയറക്ടറെ നിയമിച്ചത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന.

0⃣9⃣ പിണറായിക്കെതിരെ ജോയി മാത്യു; ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?’
▶‘അഡാര്‍ ലവ്’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിന് പിന്തുണയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?’ എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ വിമര്‍ശനം ജോയി മാത്യു അറിയിച്ചത്. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് ജോയി മാത്യുവിന്റെ വിമര്‍ശം. ഒരു ചെറുപ്പക്കാരനെ നടുറോഡിലിട്ട്  ദാരുണമായി വെട്ടികൊലപ്പെടുത്തിയ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്രത്തിനുവേണ്ടി വാദിച്ച പിണറായിയുടെ നിലപാടാണ് ജോയി മാത്യു തന്റെ കുറിപ്പില്‍ ചോദ്യം ചെയ്യുന്നത്.

1⃣0⃣ കുതിപ്പിനൊരുങ്ങി കുതിരാന്‍ തുരങ്കപാത : അഞ്ചു ദിവസത്തിനകം തുറക്കാമെന്നു കമ്പനി
▶കുതിരാൻ ഇടതു തുരങ്കപാത അഞ്ചു ദിവസത്തിനകം ഗതാഗതത്തിനു തുറക്കാൻ സജ്ജമെന്നു നിർമാണ കമ്പനി ദേശീയപാത അധികൃതരെ അറിയിച്ചു. രണ്ടുവരി ഗതാഗതത്തോടെയാണ് ഇതു തുറക്കുക. എന്നു തുറക്കണമെന്നു ദേശീയപാത അധികൃതരാണു തീരുമാനിക്കുക. തൃശൂർ– പാലക്കാട് റൂട്ടിലെ ഇടതു തുരങ്കമാണു തുറക്കാൻ തയാറായത്. ഇതു തുറക്കുന്നതോടെ കുതിരാൻ ക്ഷേത്രം വഴിയുള്ള റോഡ് അടയ്ക്കും
നിലവിലുള്ള റോഡിന്റെ പകുതി ഭാഗം 10 മീറ്റർ താഴ്ത്തിയാണു വലതു തുരങ്കത്തിലേക്കുള്ള റോഡ് നിർമിക്കുന്നത്. തുരങ്കത്തിന്റെ തൃശൂർ ഭാഗത്താണു പഴയ റോഡ് ഇടിക്കുക. ടണൽ തുറക്കാതെ സമാന്തര റോഡുണ്ടാക്കി രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമിക്കാനാകുമോ എന്നു പരിശോധിച്ചിരുന്നു. എന്നാൽ ഇതു പ്രായോഗികമല്ലെന്നു കണ്ടെത്തി. ഇടമഴ പെയ്താൽ ഇതു വൻ അപടകടത്തിനിടയാക്കുകയും ചെയ്യും. അതിനാലാണ് ഒരു തുരങ്കം തുറന്നു ഗതാഗതം തിരിച്ചുവിടാൻ തീരുമാനിച്ചത്.

Comments